കലാലയങ്ങളെ ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും താവളമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ ഇരട്ടത്താപ്പിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും വിദ്യാർത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കെ.എം.അഭിജിത്ത് എം.എൽ.എ.
കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റും ധീര രക്തസാക്ഷിയുമായ കെ.പി. സജിത്ത്‌ലാൽ അനുസ്മരണത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച വമ്പിച്ച വിദ്യാർത്ഥി റാലിയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാലത്തും അക്രമത്തിന്റെയും ക്രിമിനലിസത്തിന്റെയും വക്താക്കളായാണ് എസ്.എഫ്.ഐ ക്യാമ്പസുകളിൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് കെ.എം. അഭിജിത്ത് ചൂണ്ടിക്കാട്ടി.മുൻപ് ഭരണസ്വാധീനം ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റുകളും പിൻവാതിൽ നിയമനങ്ങളും നടത്തിയവർ, ഇന്ന് അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശയിൽ ക്യാമ്പസുകളിൽ ലഹരിവസ്തുക്കൾ വ്യാപകമാക്കാനും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും ആസൂത്രിതമായി നീക്കം നടത്തുകയാണ്.
പി.എം.ശ്രീ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിഷയങ്ങളിൽ എസ്.എഫ്.ഐയുടേത് പച്ചയായ ഇരട്ടത്താപ്പാണ്. ഇടത് ഭരണത്തിൽ എല്ലാ അഴിമതികൾക്കും ചൂഷണങ്ങൾക്കും കുടപിടിക്കുകയും മൗനം പാലിക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കൾ, ഇപ്പോൾ ജനവിധി മാറി യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ വിദ്യാർത്ഥി സംരക്ഷകരുടെ വ്യാജ മുഖംമൂടി അണിയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സജിത്ത് ലാലിനെപ്പോലുള്ള ഉജ്ജ്വലരായ യുവപോരാളികളെ സി.പി.എം കാപാലികർ ക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ച ഭയന്നാണ്. എന്നാൽ ആ രക്തസാക്ഷികളുടെ മണ്ണിൽ പോലും കോൺഗ്രസും യു.ഡി.എഫും വെരുറപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളം കണ്ടത്.
രക്തസാക്ഷികളുടെ ഓർമ്മകൾ കെ.എസ്.യുവിന് എന്നും പോരാട്ടവീര്യമാണ് നൽകുന്നത്. സജിത്ത് ലാലിന്റെ ചോര വീണ ഈ പയ്യന്നൂരിന്റെ മണ്ണിൽ പോലും കമ്മ്യൂണിസ്റ്റ് അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് ജനങ്ങൾ യു.ഡി.എഫിന് വൻ വിജയം സമ്മാനിച്ച രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിനുള്ള ശക്തമായ താക്കീതാണ്. ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുകയും വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കി ആയുധമാക്കുകയും ചെയ്യുന്ന എസ്.എഫ്.ഐയുടെ താവളമായി ക്യാമ്പസുകളെ ഇനി വിട്ടുനൽകില്ലെന്നും അക്രമരഹിതവും ജനാധിപത്യപരവുമായ കലാലയങ്ങൾക്കായി കെ.എസ്.യു ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി സി ജനറൽ സെക്രട്ടറി പി കെ സതീശൻ കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന് പതാക കൈമാറി.
അനുസ്മരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗണിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത വമ്പിച്ച അനുസ്മരണ റാലിയും നടന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അധ്യക്ഷത വഹിച്ചു. കലാലയങ്ങളിൽ ജനാധിപത്യം തിരിച്ചുപിടിക്കുന്നതുവരെ കെ.എസ്.യുവിന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളി, ഫർഹാൻ മുണ്ടേരി,ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കരൻ,കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അമൽ തോമസ്,രാഗേഷ് ബാലൻ, അർജുൻ കോറോം,അക്ഷയ് മാട്ടൂൽ,അനഘ കുന്നോൽ, മുബാസ് സി എച്ച്,റയീസ് തില്ലങ്കേരി,നവനീത് ഷാജി എ എം സൂര്യ തേജ്, പി കെ സതീശൻ,കെ പി സാജു,വൈഷ്ണവ് മലപ്പിലായി, ഹരികൃഷ്ണൻ പൊറോറ, അനിരുദ്ധ് എം കെ, അഹമ്മദ് യാസീൻ, ഷനൂജ്, ആൽബിൻ പുതുശ്ശേരി, ബെസ്റ്റിൻ, നിഹാൽ എ പി, മുരളി കൃഷ്ണ,ലോഹിതാക്ഷൻ എന്നിവർ പ്രസംഗിച്ചു.
SFI, the spokespersons of drug and violence mafias, should be wiped out from campuses: K.M. Abhijith MLA
























